അഡ്വ.മുഹമ്മദ് ശംവീൽ
+91 89 07 61 59 67
പെട്ടെന്ന് സന്ദർശിക്കണെമന്നു
കരുതിയ രാജ്യങ്ങളുടെ കൂട്ടത്തിൽ ഒരിക്കൽ പോലും
മൊറോക്കോ കടന്നു വന്നിരുന്നില്ല.അല്ലെങ്കിലും എന്റെ
കാര്യമെപ്പോഴും അങ്ങനെയാണ്, ആഗ്രഹിച്ചത് ലഭിക്കാൻ
നല്ല പോലെ കാത്ത് നിൽക്കേണ്ടി വരും.പഠനകാലത്തും അധിക വായനയിലും മൊറോക്കോയെ ഒഴിവാക്കിയുള്ള ചരിത്രവും
സൗന്ദര്യ സങ്കൽപ്പവുമുണ്ടാവില്ലല്ലോ ...!ചരിത്രത്തിന് അത്രയും
പ്രിയമേറിയതാണ് മൊറോക്കോയെന്ന മഗ്‌രിബ്. 15 ആം നൂറ്റാണ്ടിൽ ക്രിസ്റ്റഫർ കൊളംബസ് അമേരിക്ക കണ്ടു പിടിക്കുന്നത് വരെ ചരിത്രത്തിനും
ചരിത്രകാരമാർക്കും പടിഞ്ഞാറിന്റെ അറ്റമായി അറിയുന്നത് മൊറോക്കോയാണ്, അതായത് മഗ്‌രിബ്
(സൂര്യൻ അസ്തമിക്കുന്ന ഇടം).അവിടുന്നങ്ങോട്ട് നീലിമ പൂണ്ട് വിശാലമായി പരന്നു കിടക്കുന്ന
അറ്റ്ലാന്റിക് സമുദ്രവും അതിർത്തി കാത്തു നിൽക്കുന്നത് പോലെ വ്യാപിച്ചു കിടക്കുന്ന
അറ്റ്ലസ് പർവത നിരകളുമാണ്.
മൊറോക്കോയെന്ന പേര്
കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടി വരുന്നത് സഞ്ചാരികളുടെ നേതാവായ ഇബ്നു ബത്തൂത്തയെ
ആയിരിക്കും, പിന്നെ വരുന്നത് നോക്കത്താ
ദൂരത്തോളം പരന്നു കിടക്കുന്ന സഹാറ മരുഭൂമിയും.മനുഷ്യരും പ്രകൃതിയും
ഒരു പോലെ സൗന്ദര്യത്തോടെയിരിക്കുന്ന അപൂർവം ചില നാടുകളിൽ ഒന്നാവും മൊറോക്കോ.ആ നാടിന്റെ ഏത് വർണന
എഴുതണമെന്ന ആശങ്കയാണ് എന്നെ അലട്ടുന്നത്.
ഭക്ഷണത്തെ
കുറിച്ചാണോ ? അത് രുചിയേറിയത്.
മനുഷ്യരെ കുറിച്ചാണോ
? ആഫ്രിക്കയിലെ മനുഷ്യരെന്നു
പറഞ്ഞു മാറ്റി നിറുത്താൻ വരട്ടെ,സൗന്ദര്യവും കഴിവുകളും
ഒരേ പോലെ മേളിച്ച ആയിരങ്ങളെ കാണാൻ കഴിയും.
തുറന്നു പറയട്ടെ മൊറോക്കോയുടെ
യാത്ര വിവരണം എഴുതാൻ എന്റെ തൂലികക്ക് അശക്തതയുണ്ട്.
ആഫ്രിക്കയുടെ വടക്ക്
പടിഞ്ഞാറ് ഭാഗത്ത് യൂറോപ്പിനോട് ചേർന്ന് കിടക്കുന്ന രാജ്യമാണ് മൊറോക്കോ.നമ്മുടെ നാട്ടിൽ
നിന്നും അവിടേക്ക് നേരിട്ട് വിമാനമില്ല.അപ്പോൾ ഗൾഫ് രാഷ്ട്രങ്ങളെ ആശ്രയിക്കുക മാത്രമാണ്
ശരണം.എന്റെ യാത്ര തിരഞ്ഞെടുത്തത് ഖത്തർ വഴിയായിരുന്നു.രണ്ടുണ്ട് കാര്യം തിരിച്ചു വരുമ്പോൾ
ഖത്തറിൽ ചിലവില്ലാതെ ഇറങ്ങാൻ കഴിയും.അങ്ങനെ ഒരു യാത്രയിൽ തന്നെ രണ്ട് രാഷ്ട്രങ്ങൾ.
ഖത്തറിലേക്ക് നാലര മണിക്കൂറും ദോഹയിൽ നിന്ന് കസാബ്ളാങ്കയിലേക്ക് പത്ത് മണിക്കൂറും ടോട്ടൽ
പതിനഞ്ചോളം മണിക്കൂർ ആവശ്യമായി വരും മൊറോക്കോയിലേക്ക് എത്തിച്ചേരാൻ. അവിടെ എത്തുമ്പോഴേക്ക്
വാച് നാലര മണിക്കൂർ പിന്നോട്ടേക്ക് നീക്കണം.
ദോഹയിൽ നിന്നും മൊറോക്കോയിലേക്കുള്ള
യാത്ര മുഴുവൻ ഇറാന്റെയും ഇറാഖിന്റെയും ഏഷ്യ
മൈനർ പിന്നെ യൂറോപ്പിന്റെയും മുകളിലൂടെയായിരുന്നു.മഞ്ഞു മൂടിയ പർവ്വതങ്ങളും,അഴകാർന്ന തടാകങ്ങളും കടലും നദിയും ഇടക്ക് കൂർത്ത
വളർന്ന മരങ്ങൾ തിങ്ങിയ കാടിന്റെ മുകളിലൂടെയൊക്കെയായി അവസാനം സ്‌പെയിൻ വഴി മൊറോക്കോയിലേക്കു
വിമാനം പ്രവേശിക്കുമ്പോഴാണ് യാത്ര അവസാനിക്കുന്നത്. കണ്ണും ഖൽബും തുറന്നിരിക്കുന്നയൊരാൾക്ക്
മനം നിറക്കുന്ന കാഴ്ചകൾ തന്നെ ആ യാത്ര സമ്മാനിക്കും.
വിമാനം മൊറോക്കോയുടെ
അന്തരീക്ഷത്തിൽ വട്ടമിടാൻ തുടങ്ങിയപ്പോൾ തന്നെ എല്ലാവരുടെയും കണ്ണുകൾ പുറത്തേക്ക് നീണ്ടു
വലിഞ്ഞു.
ഇസ്ലാമിക ചരിത്രത്തിനു
ഒരുപാട് സംഭാവനകൾ നൽകിയ ഒരുപാട് മഹത്തുക്കൾ അന്ത്യ വിശ്രമം കൊള്ളുന്ന നാടായതിനാൽ തന്നെ
അവരെ സന്ദർശിക്കുമ്പോൾ അവരോടുള്ള ഒരു മര്യാദ എന്ന
നിലക്ക് അവർ രചിച്ച ഗ്രന്ഥങ്ങളും പ്രകീർത്തനങ്ങളും പാരായണം ചെയ്യാനും മഹത്തുക്കളെ
കുറിച്ച് പഠിക്കാനും നമ്മുടെ യാത്ര സംഘത്തിന്റെ ലീഡർ ഡോ.ഹകീം അസ്ഹരി ഉസ്താദ് ആവശ്യപ്പെട്ടത്
പ്രകാരം ഒട്ടു മിക്ക ആളുകളും ദൈർഘ്യമേറിയ വിമാനയാത്ര
സമയം ദലാഇലുൽ ഖൈറാത് പാരായണത്തിൽ കഴിച്ചു കൂട്ടി.
എങ്കിലും ദൈർഘ്യമേറിയ
10 മണിക്കൂറുകൾ ഇരുത്തം ഇടക്കിടക്ക്
അലോസരം സൃഷ്ടിച്ചു.പ്ലെയിൻ വലുപ്പമേറിയതും നടക്കാൻ തക്കവണ്ണം സ്‌പെയ്‌സ് ഉള്ളത് കൊണ്ടും
മടുപ്പ് വരുമ്പോൾ നടന്നു മുഷിപ്പകറ്റും. ദീർഘ ദൂരം യാത്ര ചെയ്ത ആളുകളോട് പണ്ട് മുതലേ
അനുഭവങ്ങൾ ചോദിച്ചറിയുമായിരുന്നു ഈയുള്ളവൻ.ഈയിടെ സുഹൃത് റോഷൻ നൂറാനി അമേരിക്കയിൽ പോയി
വന്നപ്പോഴും തഥൈവ, ചോദിച്ചറിഞ്ഞു. അപ്പോളൊക്കെ
എന്നിൽ ജിജ്ഞാസ വളർത്തിയത് ഈ ദൈർഘ്യമേറിയ ഇരുത്തം തന്നെയായിരുന്നു. സ്വന്തം അനുഭവത്തിൽ
വന്നപ്പോൾ മനസ്സിലായി അതെത്ര മാത്രം അസഹനീയമാണെന്ന്.കാസാബ്ലാങ്കയുടെ ആകാശ ദൃശ്യംവളരെ
പച്ചപ്പ് നിറഞ്ഞതും മനോഹരവുമായിരുന്നു.ആട്ടിൻ പറ്റങ്ങളും താഴ്‌വരകളും എയർപോർട് ദൃശ്യമാവുന്നതിനു
മുന്നേ കണ്ണിലുടക്കും.
മൊറോക്കോ ഭരണ തലസ്ഥാനം
"റബാത്ത്" ആണെങ്കിലും വാണിജ്യ-വ്യവസായ കേന്ദ്രം കാസബ്ളാങ്കയാണ്.അനുദിനം
വളരുന്ന നഗരവും ഇതാണ്.സാംസ്കാരിക തലസ്ഥാനം "മറാകിഷും" ആത്മീയ കേന്ദ്ര ഭാഗം
"ഫാസ്" നഗരവുമാണ് .ഒരാഴ്ച നീണ്ടു നിൽക്കുന്ന മൊറോക്കോ പര്യടനത്തിൽ ഞങ്ങൾക്ക്
പോവേണ്ടത് മറാകിഷിലും, ഫാസിലും, തഞ്ചയിലുമാണ്.കാസാബ്ലാങ്കയിൽ നിന്നും നമ്മൾ നേരെ
പുറപ്പെട്ടത് മറാകിഷിലേക്കാണ്. ഏകദേശം 250 കിലോമീറ്ററോളം ദൂരമുണ്ട് അവിടുത്തേക്ക്. മനോഹരമായ എക്സ്പ്രസ് ഹൈവെ റോഡുകൾ,
റോഡിനിരുവശവും പാടങ്ങളും കൃഷികളും കാണാം.കൃഷി തന്നെ
ഓപ്പൺ കൃഷിയും ക്ളോസ്ഡ് കൃഷിയുമുണ്ടാവും.മഞ്ഞു വീണു നശിക്കുന്നതിനാൽ ചില കൃഷികൾ ടെന്റിനുള്ളിൽ
ആയിരിക്കും.
രണ്ടര മണിക്കൂറിനുള്ളിൽ
മറാകിഷിലെ റോയൽ മിറാഷ് ഹോട്ടലിൽ എത്തിച്ചേർന്നു.ബസ്സിൽ നിന്നും ഇറങ്ങുമ്പോഴേക്ക് തന്നെ ശീത കാറ്റ് നമുക്ക്
ഉഗ്രൻ സ്വീകരണം നൽകിയിരുന്നു.എല്ലാവരുടെയും കൈകൾ പോക്കറ്റിലേക്ക് ഉൾവലിഞ്ഞു,
ഒരു ചൂട് നൽകാൻ തക്കവണ്ണം വല്ലതും ലഭിക്കണമെന്ന
ആഗ്രഹം എല്ലാവരിലും ജനിച്ചു. ഉടനതാ നല്ലൊരു മൊറോക്കോൻ ചായ.ഒരു ഗ്ലാസ്സിന്റെ താഴ്ഭാഗത്തു
മാത്രമേ ഉണ്ടാവുകയുള്ളു. പക്ഷെ, പുതീനയും നല്ല മധുരമൊക്കെ
നിറച്ച ആ ചായ വയറ്റിൽ എത്തുന്നതോടെ വിഷയങ്ങളൊക്കെ റെഡിയായി തുടങ്ങും. സ്വീകരിക്കാൻ
മൊറോക്കോയിലെ സാമ്പ്രദായിക വസ്ത്രങ്ങൾ ധരിച്ച ഗായക സംഘം തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.അവർ
എത്ര മനോഹരമായാണ് ഗാനങ്ങൾ ആലപിച്ചത്.കേൾക്കാൻ ഇമ്പമാർന്ന ഗാനങ്ങൾ !
മഗ്‌രിബിലെ ചില നഗരങ്ങൾക്ക്
കളർ കോഡുണ്ട്. നമ്മൾ അധിക പേരും സീനറികളിലൊക്കെ കാണുന്ന ബ്ലൂ സിറ്റി എന്നറിയപ്പടുന്ന
ഷെഫ്‌ഷാവൂൻ മൊറോക്കോയിലാണ്.ആ നാടിന്റെ കെട്ടിടങ്ങളും അലങ്കാരങ്ങളും ഉജാല മുക്കിയത്
പോലെയിരിക്കും. മറാകിഷാവട്ടെ മൊത്തം ചുട് കട്ട കൊണ്ട് നിർമിച്ചത് പോലെ ചുവന്നിരിക്കും.
"തത്വാൻ" എന്ന നഗരമാവട്ടെ വെള്ള പുതച്ചും കിടക്കുന്നു. ഇങ്ങനെ എല്ലാവിധത്തിലും
മനോഹരിയായി അണിനൊരുങ്ങി കിടക്കുകയാണ് മൊറോക്കോ .
മറാകിഷിലെ വളഞ്ഞു
പുളഞ്ഞു കിടക്കുന്ന തെരുവീഥികളിലൂടെയായിരുന്നു ഞങ്ങൾ അവിടുത്തേക്ക് നടന്നത്. പൗരാണിക
തെരുവുകൾ അത് പോലെ സൂക്ഷിച്ചിരിക്കുന്നു. ഓരോ കാൽപാദം വെക്കുമ്പോഴും നൂറ്റാണ്ടുകൾക്ക്
പിന്നോട്ട് മനസ്സും ശരീരവും ധൃതി പിടിച്ചു പായുന്നത് പോലെ. തെരുവുകളിൽ അലങ്കാര വിളക്ക്
കച്ചവടം പൊടി പൊടിക്കുന്നുണ്ട്. പഴയ അലാവുദീൻ വിളക്കിനെ അനുസ്മരിപ്പിക്കുന്ന ഒരുപാടെണ്ണമുണ്ട്
കൂട്ടത്തിൽ.ചെറിയ ഒരുപാട് ഇടനാഴികകൾ നടക്കാനുണ്ട്. അതിനിടയിലെ കാഴ്ച്ചകളൊക്കെ നയന മനോഹരമാണ്
. വഴിയരികിൽ കച്ചവടം ചെയ്യാൻ മൊറോക്കോൻ സുന്ദരന്മാരും സുന്ദരികളുമുണ്ട് നിരന്നിരിക്കുന്നു.മറാകിഷ്
ജനത എത്ര ഭംഗിയോടെയാണ് അവരുടെ പാരമ്പര്യത്തെയും പൈതൃകത്തെയും സംരക്ഷിക്കുന്നതെന്നു
എന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു.
വെള്ളിയാഴ്ച സ്വലാത്തെന്നു
നമ്മുടെ നാട്ടിൽ അറിയപ്പെട്ട "ദലാഇലുൽ ഖൈറാത്" രചിച്ച ഇമാം സുലൈമാനുൽ ജസൂലിയുടെ
അരികിലേക്കാണ് പോവുന്നത് .വിമാനം കയറുന്നതിനു മുന്നേ യാത്രാ നായകൻ ഹകീം അസ്ഹരി ഉസ്താദ്
നിർദേശിച്ചിരുന്നു.ദീർഘമായ വിമാന യാത്രയാണ് യാത്രക്കിടയിൽ തന്നെ സ്വലാത് മുഴുവൻ ചൊല്ലണം,
അവസാന ഭാഗം അവിടുത്തെ തിരുസവിധത്തിൽ നിന്നും പൂർത്തിയാക്കാമെന്ന്.അതൊരു
പൂർത്തീകരണമായിരുന്നു, അനുപപമായ തിരുപ്രകീർത്തനത്തിന്റെ
രചയിതാവിനുള്ള മലയാളക്കരയുടെ ആദരവ്,സ്നേഹം, ബഹുമാനം എല്ലാമടങ്ങുന്ന പൂർത്തീകരണം.
മറാകിഷിലെ നിർമിതികളുടെ ഭംഗിയും ആത്മീയതയും എന്തോ ഒരുതരം പരസ്പരം ഒട്ടിയിരിക്കുന്ന ബന്ധം അവിടെ
എത്തിച്ചേരുമ്പോൾ നമുക്ക് അനുഭവത്തിലേക്ക് വരും.ചുവപ്പ് നിറത്തിലുള്ള കെട്ടിടങ്ങൾ ആയതിനാൽ
തന്നെ അത് നമ്മുടെ ഹൃദയങ്ങൾക്ക് ഊർജസ്വലത നൽകികൊണ്ടിരിക്കും.വിദൂരതയിൽ നിന്ന് കൊണ്ട്
പ്രണയിനിക്ക് സമ്മാനിക്കാനുള്ള ഏറ്റവും നല്ല സമ്മാനം അവരെ ആത്മാർത്ഥമായി സ്നേഹിച്ചു
വാ തോരാതെ അവരുടെ പ്രകീർത്തനങ്ങളിൽ മുഴുകുക തന്നെയാണ്.ഇമാം ജസൂലി ചെയ്തതും അത് തന്നെയാണ്.
മറാകിഷിലെ ഏഴു ആത്‌മീയ
ആചാര്യന്മാർ എന്ന് അറിയപ്പെടുന്ന മഹത്തുക്കളാണ് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം
ഏറ്റവും അനുഭൂതി ദായകം.അതിൽ കേരളക്കരക്ക് പരിചിതമായവർ കിതാബ് ശിഫയുടെ രചയിതാവ് ഖാളി
ഇയാളും,ദലാഇലുൽ ഖൈറാതെന്ന പ്രവാചക കാവ്യം രചിച്ച ഇമാം സുലൈമാനുൽ
ജാസൂലി തങ്ങളുമാണ്.അള്ളാഹു അവരുടെ മദദ് നമുക്ക് നീട്ടി തരട്ടെ.
മൊറോക്കോയിലെ വീഥികളിലൂടെ
നടക്കുമ്പോൾ എനിക്ക് അനുഭവപ്പെട്ടത് ആയിരത്തൊന്ന് രാവുകളിൽ വായിച്ച മനുഷ്യരോട് കൊഞ്ചിയിട്ടും അതിലെ കെട്ടിടങ്ങൾ
കണ്ടിട്ടും അതിലെ തെരുവുകളിലൂടെയുമാണ് ഞാൻ
നടക്കുന്നതെന്നാണ്.ചെറിയ ഇടനാഴികകളിലൂടെ ശരീരം മുഴുവൻ മറയുന്ന വര്‍ണശബളമായ വസ്ത്രങ്ങൾ
ധരിച്ചു തണുപ്പിനെ പ്രതിരോധിക്കാൻ വേണ്ടി കുനിഞ്ഞു നടക്കുന്ന മനുഷ്യർ ഏതൊരു നല്ലൊരു
ഫോട്ടോഗ്രാഫറുടെയും ലെൻസിന് മിഴിവേകും. നഗരത്തിന്റെ ഹ്രസ്വരൂപം നിർമിച്ചു വിൽക്കുന്നവരും,
അലങ്കാര വിളക്കുകൾ ഉണ്ടാക്കി കൊടുക്കുന്നവരും,ഒരു പ്ളേറ്റിൽ ഭക്ഷണം വാങ്ങി ഒരുപാട് ആളുകളെ തീറ്റിക്കുന്നവരും,മെഴുകുതിരികൾ ഉണ്ടാക്കി കൊടുക്കുന്നവരും,
പാരമ്പര്യ വസ്ത്രം നെയ്യുന്നവരും, അതിന് പലജാതി ചായം മുക്കുന്നവരും, ചായം മുക്കി അയലിൽ ആറിയിടുന്നവരും, അവർക്ക് റൊട്ടി ഉണ്ടാക്കി കൊടുക്കുന്നവരും,
റൊട്ടിയുടെ കൂടെ കുടിക്കാൻ നല്ല മൊറോക്കോ ചായ ഉണ്ടാക്കി
കൊടുക്കുന്നവരും, വാഹനം പ്രവേശിക്കാൻ
തക്കവണ്ണമുള്ള വീതിയില്ലാത്തതിനാൽ കഴുതപ്പുറത്തും കുതിരപ്പുറത്തും ലോഡ് കയറ്റി പോകുന്നവരും,
ഇതൊക്കെ കണ്ടും കേട്ടും ചിത്രമെടുത്തും ലോകത്തെ കാണിക്കാൻ നേർച്ച നോറ്റ
കുറച്ചു ദേശസഞ്ചാരികളും മൊറോക്കോയിലെ തെരുവുകളെ
മനോഹരമാക്കുന്നു. ചിലർക്ക് ഞാൻ പാകിസ്ഥാനി, ചിലർക്ക് മിസ്‌രി , മറ്റു ചിലർക്ക് ഇറാനി അൽപം ചിലർക്ക് മാത്രമാണ് നമ്മൾ ഇന്ത്യകാരനാവുന്നുള്ളൂ. ലോകം
ഏതൊക്ക കോലത്തിലും ഭാവത്തിലുമാണ് നമ്മളെ വീക്ഷിക്കുന്നതെന്നു അറിയാൻ നമ്മളെ അറിയാത്ത
നാടുകളിലേക്ക് പോവുക എന്നതാണ് മാർഗം.
മറാകിഷിലെ സന്ദർശങ്ങൾക്ക്
ശേഷം നാം തിരിച്ചത് മൊറോക്കോയുടെ ആത്മീയ കേന്ദ്രമായ ഫാസിലേക്കാണ്.അവിടെയാണ് ലോകത്തിലെ
ആദ്യത്തെ യൂണിവേഴ്സിറ്റിയുള്ളത്,അവിടെയാണ് ആഫ്രിക്കയിലെ
ഇസ്‌ലാമിക നവജാഗരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച തീജാനി ത്വരീഖത്തിന്റെ ഷെയ്ഖ് അബുൽ അബ്ബാസ് അഹ്മദ് തീജാനി തങ്ങൾ വിശ്രമിക്കുന്നത്.അവിടെയാണ്
നമുക്ക് സുപരിചിതമായ സ്വലാത് നാരിയയുടെ രചയിതാവ് ഇമാം അബ്ദുൽ വഹാബ് താസിയുള്ളത്.ഒട്ടനധികം
മഹാന്മാർ മറപെട്ടു കിടക്കുന്ന ബാബുൽ ഫുതൂഹ് ഉള്ളതും ഫാസിലാണ്.അത് കൊണ്ടാണ് ആ നഗരത്തെ
മദീനത്തുൽ ഔലിയാ എന്ന് പറയുന്നു.
വെള്ളിയാഴ്ച ജുമുഅ
നിസ്കാരം നമ്മുടെ യാത്ര സംഘം ലോകത്തിലെ ആദ്യ യൂണിവേഴ്സിറ്റിയായ ജാമിഅ അൽ ഖറവിയിന്നിൽ
പങ്കെടുത്തു.കോടീശ്വരനായ ഒരു പിതാവിന്റെ രണ്ട് പെൺമക്കൾക്ക് അനന്തരാവകാശമായി ലഭിച്ച
അമൂല്യ സമ്പാദ്യം മുഴുവൻ ആ പെണ്മക്കൾ ചിലവഴിച്ചത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കാൻ
വേണ്ടിയായിരുന്നു . തുണീഷ്യക്കാരനായ മുഹമ്മദ്അൽഫിഹരിക്ക് പെൺകുട്ടികൾ രണ്ട്, മൊറോക്കോയിലെ ഫാസിലേക്ക്
പ്രവാസിയായി വന്നു. ധാരാളമായി സമ്പാദിച്ചു, കൂടെ തന്നെ പെൺകുട്ടികൾക്ക്
വിദ്യഭ്യാസം നൽകാനും ആ പിതാവ് മറന്നിരുന്നില്ല.പിതാവിന്റെ സ്വത്ത് വീതം വെച്ചപ്പോൾ
ലഭിച്ച സമ്പാദ്യമുപയോഗിച്ച് ഫാത്തിമ അൽ ഫിഹരിയ്യ എന്ന മകൾ സ്ഥാപിച്ചത് യൂണിവേഴ്സിറ്റി
ഓഫ്അൽഖറവിയ്യീൻ.സഹോദരി മറിയം സ്ഥാപിച്ചത് ജാമിഅ അൽ അന്ദലുസ്. ഫാസ് നഗരത്തിന്റെ ഹൃദയ
ഭാഗത്തായി സ്ഥാപിക്കപ്പെട്ട നൂറ്റാണ്ടുകളുടെ
ജ്ഞാന പ്രക്ഷേപണത്തിന്റെ ഉറവിടമാണ് ഈ സ്ഥാപനങ്ങൾ.
ഇപ്പോഴും പ്രവർത്തിച്ചു
കൊണ്ടിരിക്കുന്ന പൗരാണിക യൂണിവേഴ്സിറ്റിയിൽ ആദ്യ സ്ഥാനം യൂണിവേഴ്സിറ്റി ഓഫ് അൽ ഖറവിയ്യീന്
തന്നെയാണ്, ചില എഴുത്തുകാർക്കും ബുജികൾക്കും
അതിപ്പോഴും അംഗീകരിക്കാൻ കഴിയാതെ ഖറവിയ്യീൻ സ്ഥാപിച്ചതിനും 100 വർഷങ്ങൾക്ക് ശേഷം സ്ഥാപിതമായ ബോലോഗ്‌ന സർവ്വകലാശാലയെ
എടുത്ത് പറയും സ്വകാര്യമായി ഖറവിയിയീനെ വിസ്മരിക്കും.
അനുദിനം 100 കണക്കിന് ആളുകൾ യൂറോപ്പിൽ നിന്നും വടക്കേ ആഫ്രിക്ക
ലക്ഷ്യമാക്കി ജിബ്രാൾട്ടർ കടലിടുക്ക് ഒരു കാലത്ത്
മുറിച്ചു കടന്നിട്ടുണ്ടെങ്കിൽ അത് ഫിഹരിയാ സഹോദരിമാരുടെ സ്ഥാപനത്തിൽ നിന്നും അറിവ്
നുകരാൻ വേണ്ടി തന്നെയായിരുന്നു. സ്ഥാപിച്ചതിനു ശേഷം ഒരു ദിനം പോലും അവിടെ പഠനവും ഗവേഷണവും
മുടങ്ങിയില്ലത്രേ ! സ്ഥാപകന്റെ നന്മ നിറഞ്ഞ ഉദ്ദേശം തന്നെയാവണം അതിന്റെ പിന്നിലെന്നുറപ്പിക്കാം.
വിശാലമായ ഹോസ്റ്റൽ
സൗകര്യവും ആയിരക്കണക്കിന് കയ്യെഴുത്ത് പ്രതികളും (Manuscripts) ഗ്രന്ഥങ്ങളും ലഭ്യമായ വിശാലമായ ഒരു സർവ്വകലാശാലയാണിത്.പൗരാണികമായുള്ള
ഒരു നിർമ്മിതിക്കും കോട്ടം തട്ടാതെ എന്നാൽ ആധുനികതയുടെ എല്ലാ നന്മകളും സ്വാംശീകരികരിച്ചും
മുന്നേറുന്ന ഖറവിയ്യീൻ സർവകലാശാല ഒരു മാതൃക തന്നെയാണ്. വളരാനും മുന്നേറാനും ഹിജാബും
മഫ്തയും അഴിച്ചു വെക്കുന്നയിടം തൊട്ടേ സാധ്യമാവുകയുള്ളൂ എന്ന മൗഢ്യധാരണക്കുള്ള പൂര്‍ണ്ണവിരാമം തന്നെയാണ് യൂണിവേഴ്സിറ്റി ഓഫ് അൽ
ഖറവിയ്യീൻ.
ഫാസ് നഗരം വളരെ പൗരാണികമായ
നഗരമാണ്.യുനെസ്‌കോയുടെ പൈതൃക നഗര പട്ടികയിൽ ഉന്നത പദവി അലങ്കരിച്ചു വരുന്നു ഇപ്പോഴും.ഫാസിലെ
ഓരോ മൂലകളും ഒരു ചരിത്രാന്വേഷണ കുതുകിക്ക് വിലപ്പെട്ടതാണ്.അങ്ങനെ ഫാസിനോടും വിട പറഞ്ഞു
നമ്മൾ തഞ്ച എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു. ദീർഘമേറിയ യാത്ര...
ഈ യാത്രക്കിടയിലാണ്
മഹാനായ ഷെയ്ഖ് അബ്ദുൽ സലാം മഷീഷ് തങ്ങളെ സന്ദർശിക്കേണ്ടത്.വഴിമധ്യേ "അൽ ഹംറാ"
എന്ന ഒരു അടിവാരമുണ്ട്. അവിടെ നിന്നും 35 കിലോമീറ്റർ വന മേഖലയിലേക്ക്
ചുരം കയറി സഞ്ചരിച്ചാൽ നാം എത്തിച്ചേരുന്ന ഇടമാണ് ഖുതുബ് ശഹീദ് സയ്യിദീ അബ്ദു സലാം
മഷീഷ് (റ) ന്റെ വിശ്രമസ്ഥാനം.
മഹാനെ കുറിച്ചു വിശദമായി
പറയുന്നില്ല, ചുരുക്കി പറയാം "അക്താബുൽ
അർബഅ" യിൽ പെട്ട സയ്യിദ് അബുൽ ഹസൻ ശാദുലിയെ (റ) സൂഫിസത്തിലേക്ക് കൈ പിടിച്ചു നടത്തിയ
ശൈഖാണ് ഇമാം അബ്ദുൽ സലാം മഷീഷ് (റ).ആ ഒരു വിശദീകരണം മതിയാവും അവരാരാണെന്നു അറിയാൻ.
"സ്വലാത്തുൽ മഷീഷിയ" എന്ന വളരെ മഹത്വമേറിയ സ്വാലാത്
ക്രോഡീകരിച്ച മഹാൻ കൂടിയാണിദ്ദേഹം.
കേരളത്തിൽ സയ്യിദ്
മുഹമ്മദ് അലവി മാലികി വന്നപ്പോൾ അവരോടു മർകസ് നേതൃത്വം ഒരു ദിക്ർ ആവശ്യപ്പെട്ടപ്പോൾ
മഹാൻ പൂനൂർ മദീനത്തുന്നൂറിൽ സ്ഥാപിച്ചതാണ് ഈ സ്വലാത് .പിന്നീട് സയ്യിദ് അബ്ബാസ് മാലികിയിലൂടെയും, ഹബീബ് ഉമർ ഹഫീളിലൂടെയും അഹ്ബാബുകൾ ആ സ്വലാത്തുകൾ
ശ്രവിച്ചു.പൂജ്യം ഡിഗ്രിയോടടുക്കുന്ന തണുപ്പ് സമ്മാനിക്കുന്ന നാടാണ് മഷീഷ് (റ) ന്റെ
നാട്. ഞങ്ങൾ 3 ഡിഗ്രിയിലാണ് അവിടെ ചെന്നിറങ്ങിയത്.തണുത്ത
കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. കൂടെയുള്ളവരെല്ലാം നാലും അഞ്ചും വസ്ത്രം ധരിച്ചു
തണുപ്പിനെ പ്രതിരോധിക്കുന്നുണ്ടായിരുന്നു.
നൂറ്റാണ്ടുകൾക്ക്
മുന്നേ ഇത്രയും വിദൂരതയിൽ ഏകാന്ത പഥികനായി വന്നു ആരാധനയിൽ മുഴുകി ജീവിച്ച മഹാന്റെ സന്നിധിയിൽ
നിൽക്കുമ്പോൾ തന്നെ കുളിരു കോരും.പ്രണയത്താൽ ചൂട് പിടിച്ച ഹൃദയത്തിനെ തണുപ്പിക്കാൻ
ആ തണുപ്പിനൊന്നും കഴിയില്ലെന്ന് വേണം മനസ്സിലാക്കാൻ. തണുപ്പിന്റെ പവർ അറിയാൻ വേണ്ടി
അവിടെ ചൂട് വെള്ളമുണ്ടായിരിക്കെ തണുത്ത വെള്ളത്തിൽ അംഗ ശുദ്ധി വരുത്തിയ എനിക്ക് കിട്ടിയത്
എട്ടിന്റെ പണിയായിരുന്നു. കൈ വിരലുകൾ കോച്ചി പിടിച്ചു ആകെ മരവിച്ചു. പിന്നെ വായയിൽ
വിരലിട്ട് തണുപ്പകറ്റുകയായിരുന്നു.
ഈ തണുപ്പൊക്കെയുണ്ടായിട്ടും
ശീത കാറ്റ് അടിച്ചു വീശുമ്പോഴും അതൊന്നും വക വെക്കാതെ പ്രായത്തിന്റെ ഒരു ക്ഷീണവും കാണിക്കാതെ
സിയാറത്തിന്റെ അദബിൽ ഒരു കുറവും വരുത്താതിരുന്ന
രണ്ട് മഹാ മനീഷികൾ കൂടെയുണ്ടായിരുന്നു സയ്യിദ് അലി ബാഫഖീഹും ശൈഖുനാ കാന്തപുരം ഉസ്താദും
അവരെ പോലുള്ളവരെക്കുറിച്ചാണ് കവികൾ പാടിയത് "പ്രണയാർദ്ര ഹൃദയങ്ങൾ എപ്പോഴും ഉന്മത്തരാണ്.എന്നാൽ
അവരുടെ ഉന്മത്തതക്ക് പിന്നിൽ ലഹരി പദാർത്ഥങ്ങളല്ല".അവരുടെ ലഹരി "ഇശ്ഖ്
"മാത്രമാണ്.
മഗ്‌രിബിലെ തെരുവുകളുടെ
വൃത്തിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
"ഇരുണ്ട ഭൂകണ്ഡമായ
ആഫ്രിക്ക" അല്ലെ എന്ന വില കുറഞ്ഞ മൈൻഡുമായി മൊറോക്കോയിൽ കാലുകുത്തിയപ്പോൾ,നമ്മൾ കേട്ട ആഫ്രിക്കയല്ല മൊറോക്കോയിലെ ആഫ്രിക്കയെന്നു
വ്യക്തമായി. നഗരസംവിധാനവും അടിസ്ഥാന സൗകര്യങ്ങളൊക്കെ വളരെ ഭംഗിയായി കൊണ്ട് നടക്കുന്ന
രാജ്യങ്ങളിൽ പെട്ടതാണ് ആഫ്രിക്കയുടെ ഉത്തര ഭാഗത്തുള്ള മൊറോക്കോ,ലിബിയ,അൾജീരിയ തുടങ്ങിയവ.
നഗരങ്ങളിൽ നിന്നും
നഗരങ്ങളിലേക്ക് എക്സ്പ്രസ് ഹൈവേ എല്ലായിടത്തും സംവിധാനിച്ചിരിക്കുന്നു.കിലോമീറ്ററുകളോളം
റോഡിനിരുവശവും മരങ്ങൾ നട്ടു പിടിപ്പിച്ചിരിക്കുന്നു.വൃത്തിയാവട്ടെ ഇപ്പോൾ അടിച്ചു വാരിയതേയുള്ളൂ
എന്ന് തോന്നിപ്പിക്കും വിധത്തിലുള്ള വൃത്തിയുണ്ട്. അമ്പര ചുമ്പികളായ കെട്ടിടങള്‍ മാത്രമാണ്
വികസനത്തിന്റെയും നഗര വളർച്ചയുടെയും അടയാളമെന്ന് കരുതുന്നവർക്ക് ഇത്തരം നഗരങ്ങളിൽ എത്തുമ്പോൾ
കാഴ്ചപ്പാടിൽ വ്യത്യാസം വന്നേക്കും.
ഏതൊരു നഗരത്തിന്റെയും
സൗന്ദര്യം ആ നഗരം നമ്മുക്ക് തരുന്നൊരു സുരക്ഷാ ബോധവും ശാന്തതയുമാണ്. ആളുകൾക്കനുസരിച്ചുള്ള
ചെറിയൊരു ശബ്ദ കോലാഹലങ്ങളും ഒച്ചയുമൊക്കെ ഉണ്ടാവുന്നതൊപ്പം ആ നഗരത്തിൽ നിന്നും ശാന്തത
ലഭിക്കുമ്പോഴാണ് എന്നെ സംബന്ധിച്ചിടത്തോളം ആ നഗരം പ്രിയങ്കരിയാവുന്നത്. തെരുവുകളിൽ
വളരെ ഭംഗിയായി ഓറഞ്ച് മരങ്ങളും മറ്റു ഫലം കായ്ക്കുന്ന മരങ്ങളും വൃത്തിയായി സംരക്ഷിക്കുന്നതായി
കാണാം.ആർക്ക് വേണമെങ്കിലും അതിൽ നിന്നും ഫലങ്ങൾ പറിച്ചു ഭക്ഷിക്കാം.
ഒരു മരം സ്ഥാപിക്കുന്നതിലൂടെ
ജീവജാലങ്ങൾക്ക് ഒന്നാകെ ഉപകാരം കിട്ടുന്ന നല്ലൊരു പദ്ധതി. അവശിഷ്ടം തെരുവുകളിൽ നിക്ഷേപിക്കരുത് എന്ന വ്യവസ്ഥയോടെ
നമുക്കും അതിൽ നിന്നും പറിക്കാം. ചില സ്ഥലങ്ങളിൽ ഒലിവ് തോട്ടത്തിന്റെ ചെറിയ ഭാഗങ്ങൾ
യാത്രക്കാർക്കും വിശക്കുന്നവർക്കും തുറന്നു കൊടുത്തിരിക്കുന്ന ഏർപ്പാടമുണ്ടത്രെ.എല്ലാം
മാനവ സുകൃതം !
മൊറോക്കോയിലെ നമ്മുടെ
അവസാന സന്ദർശന സ്ഥലം ഇബ്നു ബത്തൂത്തയുടെ നാടായ തഞ്ചയാണ്.ദേശാടനം, യാത്ര, പര്യടനം തുടങ്ങിയ വാക്കുകളുടെ പര്യായമാണ് ഇബ്നു ബത്തൂത്ത(റ) എന്ന സൂഫിയായ സഞ്ചാരി.
യാത്രയുടെ പ്രാരംഭ ആസൂത്രണം മനസ്സിലേക്ക് കൂട്ടി കൊണ്ടുവന്നത് ഇബ്നു ബത്തൂത്തയെ ആയിരുന്നു.
അവിടെ ചെല്ലാനും ആശിർവാദം കൈവശപെടുത്താനും വേണ്ടി തന്നെയായിരുന്നുവത്.
മൊറോക്കോയുടെ വടക്ക്
പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന "തഞ്ച" എന്ന നഗരത്തിലാണ് അദ്ദേഹത്തിന്റെ ജനനവും
മരണവും. "തഞ്ച" യൂറോപ്പിലേക്കുള്ള ആഫ്രിക്കയുടെ കവാടമാണ്. അവിടെ നിന്നും
ജബൽ താരിഖ് (ജിബ്രാൾട്ടർ) കടലിടുക്ക് മുറിച്ചു കടന്നാൽ സ്‌പെയിൻ നമ്മെ സ്വാഗതം ചെയ്യുകയായി.
ചെറുപ്രായത്തിൽ തന്നെ
ഹജ്ജിനായി പുറപ്പെടുകയും അത് പിന്നീട് ലോക സഞ്ചരമായി പരിണമിക്കപ്പെടുകയും ചെയ്തു.പരിമിതികൾ
ഏറെയുള്ള കാലത്തു ഒരു ലക്ഷത്തിലധികം മൈൽ സഞ്ചരിച്ച വേറൊരു സഞ്ചാരി ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
യാത്രകളോടൊപ്പം അത് കുറിച്ചു വെച്ചു അദ്ദേഹത്തിന്റെ അനുഭവങ്ങൾ തലമുറകളോളം കൈ മാറാൻ
കാണിച്ചു വെച്ച മനസ്സാണ് മറ്റു സഞ്ചാരികളിൽ നിന്നും അദ്ദേഹത്തെ വ്യതിരക്തനാക്കുന്നത്.
ഏഴോളം തവണ കോഴിക്കോട് എന്ന തുറമുഖ പട്ടണം അദ്ദേഹം സന്ദർശിച്ചതായി ചരിത്രത്തിൽ കാണാം.
ഉൾകാഴ്ച്ചകൾ നൽകുന്ന
ഉപദേശങ്ങളും അനുഭവങ്ങളും പങ്ക് വെക്കുന്ന അദ്ദേഹത്തിന്റെ രിഹ് ല (യാത്ര അനുഭവങ്ങൾ)
വായിക്കുമ്പോൾ തന്നെ അറിയാം ഓരോ നഗരവും വ്യക്തികളും നമ്മുടെ മുന്നിൽ നിന്ന് എല്ലാം
പറഞ്ഞു തരുന്നത് പോലെ.
ഇബ്നു ബത്തൂത്ത(റ)
എന്ന സൂഫി ശാദുലി ത്വരീഖത് മുറുകി പിടിച്ചയാളായിരുന്നു.
ജീവിതത്തിൽ തിരുദർശനമെന്ന അനുഗ്രഹവും അദ്ദേഹത്തിന് ലഭിച്ചതായി എവിടെയോ വായിച്ചതായി
ഓർക്കുന്നു.
വൃത്തിയുള്ള ഇടവഴികളിലൂടെ
ഒരുപാട് സ്റ്റെപ്പുകൾ കയറി ഇറങ്ങിയിട്ട് വേണം ആ മഹാനുഭാവന്റെ അരികിലെത്താൻ. വഴികളൊക്കെ
പല നിറങ്ങളുള്ള ചുമരുകളാൽ മനോഹരമാക്കിയിരിക്കുന്നു.
അടുത്തെത്താൻ ഞാൻ
നടക്കുകയായിരുന്നില്ല പകരം ഓടുകയായിരുന്നു. അത്രമാത്രം അദ്ദേഹം നമുക്ക് ഓരോ സഞ്ചാരിക്കും
പ്രചോദനമാണ്.
അവിടുത്തെ അരികിലെ
വിശാലമായ ചത്വരങ്ങളിൽ പല ദേശങ്ങളിലെ ആളുകൾ
ഇപ്പോഴും ഒരുമിച്ചു കൂടുന്നു. എല്ലാവരും വരുന്നത് ദേശാന്തരഗമനങ്ങൾക്ക് പുതിയ
രൂപവും ഭാവവും നൽകിയ മഹാനിൽ നിന്നും ആശിർവാദം വാങ്ങാൻ തന്നെയായിരുന്നു.
മനസ്സിരുത്തി അവിടെ
നിന്നും ഞാൻ ചോദിച്ചു അങ്ങ് നടന്ന വഴികളിലൂടെ യാത്ര പോവാൻ ....